കോഴിക്കോട്: കൊല്ലത്ത് പ്ലാസ്റ്റിക് കവർ ഉരുകിച്ചേർന്ന എണ്ണ ഉപയോഗിച്ച് പലഹാരമുണ്ടാക്കിയ സംഭവത്തിൽ ജില്ലയിൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ. ജില്ലയിലെ കടകളിൽനിന്ന് പ്രതിമാസം ഉപയോഗിച്ചുകഴിഞ്ഞ 10,000 ലീറ്ററോളം എണ്ണ ബയോ ഡീസലുണ്ടാക്കാൻ കൈമാറുന്നുണ്ട്. കൊല്ലത്തേതിനു സമാനരീതിയിൽ ജില്ലയിൽ മുൻപ് ശർക്കരയിൽ പ്ലാസ്റ്റിക് ഉരുകിപ്പിടിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ ഏറെക്കാലം പ്ലാസ്റ്റിക് കവറിൽ ശർക്കര ഇട്ടുവച്ചതിനെ തുടർന്നാണ് ദ്രവിച്ചുചേർന്നതെന്നു കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
കൊല്ലത്ത് പിടികൂടിയ എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കിചേർക്കാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. സമീപത്തിരുന്ന പ്ലാസ്റ്റിക് അശ്രദ്ധമായി ഉരുകിവീണതാവാനാണ് സാധ്യത. പ്ലാസ്റ്റിക് ചൂടായാലും എണ്ണയിൽ ലയിച്ചുചേരില്ലെന്നും അധികൃതർ പറഞ്ഞു. ജില്ലയിലെ വിവിധ ഭക്ഷണശാലകളിൽ പുനരുപയോഗിച്ച ഭക്ഷ്യ എണ്ണ സ്വകാര്യ ഏജൻസികൾ വഴി ഏറ്റെടുക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇവർ ഏറ്റെടുക്കുന്ന ഭക്ഷ്യഎണ്ണ ബയോ ഡീസൽ നിർമാണത്തിനായി വിവിധ കമ്പനികൾക്കാണ് കൈമാറുന്നത്. ലീറ്ററിന് 50 മുതൽ 60 രൂപ വരെ നൽകിയാണ് എണ്ണ ഏറ്റെടുക്കുന്നതെന്നും അധികൃതർ പറഞ്ഞു