‘പോകല്ലേ, പോകല്ലേ എന്ന് പറഞ്ഞതാ.. മഴയത്ത് അവർ കേട്ടില്ല’ -കണ്ണൂരിൽ ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പുഴയിൽ ഒഴുകിപ്പോയി

news image
May 31, 2025, 3:32 pm GMT+0000 payyolionline.in

പയ്യന്നൂർ: ഗൂഗ്ൾ മാപ്പ് നോക്കി പോയ കാർ പാലം കടക്കുന്നതിനിടെ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം.

കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോഴാണ് ഒഴുകിയത്. ‘പോകല്ലേ, പോകല്ലേയെന്ന് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. മഴയായതിനാൽ അവർ കേട്ടില്ല. നേരെ വെള്ളത്തിലേക്ക് വീണു. ഭയന്ന് പുഴയിൽ ചാടിയ മൂന്നുപേരെ നമ്മൾ രക്ഷിച്ചു’ -ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും കാർ ഒഴുകിപ്പോയി. കനത്ത മഴയിൽ പുഴ കരകവിഞ്ഞൊഴുകുകയാണ്.

പാലത്തിനു മുകളിലൂടക്‍യുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാർ ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. നാട്ടുകാരായ പി. തമ്പാൻ, എ.വി.ദാമു, ടി.രമേശൻ എം. ജോഷി, കാർത്തിക് ,വൈഷ്ണവ് എന്നിവരുടെ സമയോചിത ഇടപെടലാണ് മൂന്ന് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചത്. കാർ കണ്ടെത്താനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe