കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി.
കോടതിയുത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം. അനുമതിയില്ലാതെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കംചെയ്യാൻ സർക്കാർ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ ഫയൽചെയ്യണം.
പന്തളം മന്നം ഷുഗർ മില്ലിന് മുൻപിൽ സി.പി.എം., ബി.ജെ.പി., ഡി.വൈ.എഫ്.ഐ. സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ നിർദേശിക്കണമെന്ന ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. അനധികൃത കൊടിമരങ്ങൾ നീക്കംചെയ്യുന്നകാര്യത്തിൽ 2022 മുതൽ സർക്കാർ പല ഉറപ്പുകളും നൽകിയെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.