പേരാമ്പ്ര: അയൽവാസിയുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേനോളി കീഴൽ മീത്തൽ വിനോദൻ ആണ് പിടിയിലായത്. പേരാമ്പ്ര സ്വദേശി ബാലൻ മരിച്ച സംഭവത്തിൽ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത വിനോദന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതിയെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലനും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്ത് വിനോദൻ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതായിരുന്നു മർദനത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. മർദനത്തിൽ ബാലന്റെ നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ ബി. ജംഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
