തിരൂർ: താനൂരിൽനിന്നും നാടുവിട്ട് മഹാരാഷ്ട്രയിലെ പുണെയിൽ കണ്ടെത്തിയ പെൺകുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടികളെ സ്വീകരിക്കാൻ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു. കണ്ണീരോടെയാണ് മാതാപിതാക്കൾ മക്കളെ സ്വീകരിച്ചത്. നേരത്തെ കുട്ടികളുമായി മാതാപിതാക്കൾ വീഡിയോ കോളിൽ സംസാരിച്ചിരുന്നു.
പെൺകുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടർന്ന് സി.ഡബ്ല്യു.സിയിൽ ഹാജരാക്കും. ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം വിടും എന്നാണ് വിവരം.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി അക്ബർ റഹീമിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നേരത്തെ മുംബൈയിൽനിന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, പെൺകുട്ടികൾക്ക് കൗൺസെലിങ് നൽകുമെന്നും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും എല്ലാ പിന്തുണയും നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ബുധനാഴ്ചയാണ് പരീക്ഷ എഴുതാൻ പോയ പെൺകുട്ടികളെ കാണാതായത്. പുണെയിലെ ലോണാവാല റെയിൽവേ സ്റ്റേഷനിൽവെച്ചാണ് ഒടുവിൽ പെൺകുട്ടികളെ കണ്ടെത്തിയത്.