പെയ്ത് മതിയാകാതെ ജൂൺ മഴ; മഹാപ്രളയ ശേഷമുള്ള ഏറ്റവുമുയർന്ന കണക്ക്, മലയോര ജില്ലകളിലും മഴ രീതി മാറുന്നു

news image
Jun 27, 2025, 11:51 am GMT+0000 payyolionline.in

കോട്ടയം:  നിലമ്പൂരിൽ ലഭിക്കുന്നത് അതിശക്തമായ മഴ. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 174.2 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം വൈത്തിരി (148.5). ചാലക്കുടി (103.4), നെടുമ്പാശേരി വിമാനത്താവളം (104.0), ഇടുക്കി (120.4), പീരുമേട് (148.1). തൊടുപുഴ (131.2), മൂന്നാർ (113.6) എന്നിവിടങ്ങളിൽ നൂറു മില്ലിമീറ്ററിൽ അധികം മഴ രേഖപ്പെടുത്തി.ഇത്തവണ മേയ് 24നാണ് കാലവർഷം ആരംഭിച്ചത്. ആദ്യവാരം തന്നെ അതിശക്തമായ മഴയും ലഭിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇക്കുറി മികച്ച കാലവർഷം ലഭിക്കുമെന്നാണു വിലയിരുത്തൽ. മുൻ വർഷങ്ങളിൽ നിന്നു വിപരീതമായി ഇത്തവണ ജൂണിൽ ഭേദപ്പെട്ട മഴ ലഭിച്ചു.

മാസം അവസാനിക്കാൻ 3 ദിവസം കൂടി ബാക്കി നിൽക്കെ, ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 583.1 മില്ലി മീറ്റർ മഴ ലഭിച്ചു. 2018ലെ മഹാപ്രളയത്തിനു ശേഷം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ലഭിക്കുന്ന മികച്ച മഴയാണ് ഇക്കുറി പെയ്തിറങ്ങിയത്. 2018 ജൂണിൽ 750 മി.മീ മഴയാണ് ലഭിച്ചത്.

മഴക്കണക്കിൽ വയനാട്, ഇടുക്കി ജില്ലകളിൽ ഇത്തവണ പ്രകടമായ വ്യതിയാനമുണ്ടായി. രണ്ടു ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ ആറു വർഷമായി ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഏറ്റവും മോശപ്പെട്ട കാലവർഷം ലഭിച്ചത് മലയോര ജില്ലകളായ വയനാട്ടിലും ഇടുക്കിയിലുമായിരുന്നു.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് 29വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ  പ്രവചനം. ഇതോടെ മഴക്കണക്കിൽ ജൂൺ വീണ്ടും മുന്നേറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe