ഇടുക്കി: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ചുകൊലപ്പെടുത്തിയെന്ന രീതിയിൽ വന്ന വാർത്ത തെറ്റെന്ന തെളിഞ്ഞു. പോസ്റ്റ് മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീതയാണ് വെള്ളിയാഴ്ച (42) കൊല്ലപ്പെട്ടത്.
കാടിനകത്ത് സീത നടന്നുപോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെടുകയും തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനു(48) പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യ മൃഗം എത്തിയതിന്‍റെയോ ആക്രമണം നടത്തിയതിന്‍റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടർന്നുണ്ടായ സംശയത്തെ തുടർന്നാണ് പോസ്റ്റ് മോർട്ടം നടന്നത്.
പോസ്റ്റ്മോർട്ടത്തിൽ സീത വലിയ രീതിയിലുള്ള ആക്രമണത്തിന് വിധേയമായി എന്ന് തെളിഞ്ഞിട്ടുണ്ട്. മരത്തിൽ ശക്തിയായി ഇടിച്ചതിന്‍റെയും നാഭിയിൽ തൊഴിച്ചതിന്‍റെയും കല്ലിൽ തള്ളിയിട്ടതിന്‍റെയും പാടുകളും പരിക്കുകളും സീതയുടെ ദേഹത്തുണ്ടായിരുന്നു. മുൻവശത്ത് നിന്ന് ആക്രമിച്ചതിനാലാണ് സീത മരിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ബിനുവിനെ ചോദ്യം ചെയ്തെങ്കിലും കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന വാദത്തിൽ ഉറച്ചുനിൽക്കകുയാണ് ബിനു.