പയ്യോളി : പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് മകന്റെ പരാതിയെ തുടർന്ന് പയ്യോളി പോലീസ് പോസ്റ്റ്മോർട്ടത്തിനായി പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയ തുറയൂർ അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ ( 58 )മൃതദേഹം പുറത്തെടുക്കുന്നു.
കഴിഞ്ഞ 27 വർഷമായി ഭാര്യയും മക്കളുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് താമസിച്ച് വരികയാണ് മുഹമ്മദ്. ഇക്കഴിഞ്ഞ 26 നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുഹമ്മദിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ ജനലിലൂടെ നോക്കിയപ്പോൾ മുഹമ്മദിനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. ശേഷം സഹോദരനെ വിവരം അറിയിക്കുകയും ഡോക്ടറെ വിളിച്ചുവരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മുഹമ്മദിൻ്റെ അനുജൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വൈകീട്ടോടെ ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ അടക്കിയെന്നുമാണ് ലഭിക്കുന്ന വിവരം.
മരണവിവരം അറിയിച്ചതിനെ തുടർന്ന് ഇയാളുടെ മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം തിരക്ക് പിടിച്ച് സഹോദരന്റെ വീട്ടിലേക്ക് മാറ്റിയെന്നും ഉപ്പയുടെ അക്കൗണ്ടിൽ നിന്നും മരണശേഷം പണം പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും കാണിച്ചാണ് മകൻ ഉപ്പയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. മകൻ പയ്യോളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബർ തുറന്നത്.