ശ്രീനഗർ: പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തര യോഗം ചേർന്നു. അതിർത്തി ജില്ലകൾക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകൾക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാൻ അദ്ദേഹം നിർദേശം നൽകി. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കരുതണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.