ദില്ലി: രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പഹൽഗാം ആക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ബൈസരൺ വാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പഹൽഗാം ഭീകരാക്രമണം നടന്ന് ഇന്ന് പതിനഞ്ചാം ദിനമാണ്. രാജ്യം അതീവ ജാഗ്രതയിലൂടെ കടന്ന് പോയ 15 ദിവസങ്ങൾ. ഭീകരതയെ വളർത്തുന്ന പാകിസ്ഥാനോട് വിട്ടുവീഴ്ച ഇല്ലാത്ത നടപടിയാണ് ഇന്ത്യ ഇതുവരെ എടുത്തത്. അതിർത്തിയിലടക്കം പിരിമുറുക്കത്തിന്റെ അന്തരീക്ഷം തുടരുകയാണ്. പാകിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഒരു മോക്ഡ്രില്ലിലേക്ക് പോകുകയാണ് നാളെ രാജ്യം. കേന്ദ്ര നിദേശം അനുസരിച്ചാണ് നടപടി. കേരളത്തിലും നാളെ മോക്ഡ്രില്ലുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ മോക്ഡ്രിൽ
ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ ഇന്നും നാളെയുമായി ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ളാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്തു നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കിയത്. കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം.