അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിൽ പശ്ചിമഘട്ട മലനിരകളിൽ ഒരു സസ്യമുണ്ട്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് 2021ൽ മലയാളി ഗവേ ഷകസംഘം കണ്ടെത്തിയ കാട്ടുകാശിത്തുമ്പ പൂവിന് വിഎസിന്റെ പേരായിരുന്നു ഇട്ടത്. ‘ഇംപേഷ്യൻസ് അച്യുതാനന്ദനി’ (Impatiens Achudanandanii) എന്നായിരു കണ്ടെത്തിയ പുതിയ ഇനത്തിന് പേരിട്ടത്. 2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സസ്യത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി.എസ്.കാണിച്ച ശ്രമങ്ങൾക്കുള്ള ആദരവായാണ് സസ്യത്തിന് വിഎസിന്റെ പേരിട്ടതെന്ന് ഗവേഷകർ ജേർണലിൽ പറയുന്നു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി.എസ്. അനിൽകുമാർ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്, പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ.വിഷ്ണു എന്നിവർ ചേർന്നാണ് തിരുവനന്തപുര ത്തെ കല്ലാർ വനമേഖലയിലെ സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിലധികം ഉയരത്തിലുള്ള നീർച്ചോലകൾക്കരികിൽ നിന്ന് സസ്യത്തെ കണ്ടെത്തിയത്. പാലക്കാട് സൈലന്റ് വാലിയിൽ നിന്നും ഈ സസ്യത്തെ കണ്ടെത്തിയിട്ടുണ്ട്
വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ ഒരു കുഞ്ഞൻ ചെടിയാണ് ഇംപേഷ്യൻസ് അച്യുതാനന്ദനി എന്ന കാട്ടുകാശിത്തുമ്പ. 23ന് ബൾഗേറിയയിലെ പെൻസോഫ്റ്റ് പബ്ലിഷേഴ്‌സ് ആൻഡ് ബൾഗേറിയൻ സയൻസ് അക്കാദമിയിൽ വിഎസിനെ അനുസ്മരിക്കാൻ സസ്യശാസ്ത്രജ്‌ഞരും ഗവേഷക സംഘവും യോഗം ചേർന്നിരുന്നു.