ഒരു ദേശത്തെ മൊത്തം പ്രതിനിധീകരിക്കുന്ന പിൻകോഡുകൾക്ക് വിട. ഡിജിപിന്‍ എന്ന് വിളിക്കുന്ന പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി എത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. ഡിജിപിന്‍ ഉപയോഗിച്ച് മേല്‍വിലാസം സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പത്തക്കമുള്ള ഡിജിറ്റൽ പിന്‍ നമ്പരുകളാണ് ഡിജിപിന്‍.
കാലം മാറുകയും മിക്ക സർക്കാർ സേവനങ്ങളും ഡിജിറ്റലാവുകയും ചെയ്തതോടെയാണ് തപാൽ വകുപ്പും ഡിജിറ്റലൈസേഷനിലേക്ക് കടന്നത്. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിജിപിൻ സംവിധാനത്തിന്‍റെ വരവ് വിലയിരുത്തപ്പെടുന്നത്.
ഓരോരുത്തരുടെയും ഡിജിപിൻ സർക്കാറിന്‍റെ പ്രത്യേക വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും. പരമ്പരാഗത ആറ് അക്ക പിൻ സംവിധാനത്തിന് പകരമല്ല ഡിജിപിൻ വരുന്നത്. പകരം, നിലവിലുള്ള തപാൽ വിലാസങ്ങൾ കൂടുതൽ കൃത്യതയോടെ മനസിലാക്കുന്നതിനുള്ള സംവിധാനമാകും ഇത്. പത്തക്ക ആൽഫാന്യുമറിക് നമ്പരാണ് നൽകിയിരിക്കുന്നത്.
ഡിജിപിൻ മുഖേന കൊറിയറുകളും പോസ്റ്റൽ സർവീസുകളും എത്തുന്നത് കൃത്യമാകുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് സേനകളുടെ സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാകുന്നതിനും ഉപയോഗിക്കാം.