പയ്യോളി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മൺതിട്ടയിലേക്ക് സ്ലീപ്പർ ബസ് ഇടിച്ചു കയറി. ഇന്ന് രാവിലെ ആറുമണിയോടെ പെരുമാൾ പുരത്താണ് ബാംഗ്ലൂരിൽ നിന്ന് തിരൂരിലേക്കുള്ള ബസ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ഡോറിന്റെ ഭാഗം മണ്ണിനിടിയിൽ പെട്ടതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരെ എമർജൻസി ഡോർ വഴി എതിർവശത്തുകൂടെ പുറത്തിറക്കുകയായിരുന്നു. പിന്നീട് ക്രെയിൻ എത്തിച്ച് ബസ് കെട്ടിവലിച്ചാണ് മണ്ണിൽ പുതഞ്ഞ നിലയിൽ നിന്ന് മാറ്റിയത്.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം അല്പസമയം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ റോഡരികിലേക്ക് ഒതുക്കിയതോടെയാണ് മൺതിട്ടയിൽ കുടുങ്ങിയതെന്ന് ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.