പതിനാറു വയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മെറ്റയുടെ പുതിയ നടപടി. ഇൻസ്റ്റഗ്രാമിനു പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചർ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്.
മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജിൽ ബ്ലറർ ചെയ്യാതെ നഗ്ന ദൃശ്യങ്ങൾ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തിനനുയോജ്യമായ കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023ൽ മെറ്റ അവതരിപ്പിച്ച ടീൻ അക്കൗണ്ട് പോഗ്രാമിലാണ് ആദ്യമായി സാമൂഹ്യമാധ്യമങ്ങളിൽ രക്ഷാകർത്താക്കളുടെ മേൽനോട്ടം വർധിപ്പിക്കാനുള്ള ഓപ്ഷനുകൾ കൊണ്ടു വരുന്നത്.
പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളിലായിരിക്കും നടപ്പിലാക്കുക. വരും മാസങ്ങളിൽ ആഗോളതലത്തിൽ ഇത് വ്യാപിപ്പിക്കും. ഇൻസ്റ്റഗ്രാം ലൈവിനു പുറമെ ഫേസ് ബുക്കിലും മെസ്സഞ്ചറിലും വിവിധ നിയന്ത്രണങ്ങൾ മെറ്റ കൊണ്ടു വരുന്നുണ്ട്. പ്രൈവറ്റ് അക്കൗണ്ടുകൾ ഡീഫോൾട്ട് ചെയ്യുക, അപരിചതരിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുക, സെൻസിറ്റീവ് ഉള്ളടക്കമുള്ള കണ്ടന്റുകൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.
പുതിയ ആശയം നടപ്പിലാക്കിയ ശേഷം കൗമാരക്കാരുടെ 54 മില്യൺ അക്കൗണ്ടുകൾ പുതുതായി തുടങ്ങിയെന്നാണ് മെറ്റ അവകാശപ്പെടുന്നത്. കൗമാരക്കാരുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ചർച്ചയാകുന്ന സമയത്താണ് മെറ്റയുടെ നടപടി.