പടന്നയിലെ ശൈശവ വിവാഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആണെന്ന് അറിയില്ലായിരുന്നു, തെറ്റിദ്ധരിക്കപ്പെട്ടു, ഇമാം

news image
Apr 27, 2026, 9:50 am GMT+0000 payyolionline.in

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈൽഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഏപ്രിൽ 13 ന് പടന്ന എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന് എല്ലാം അറിയാമായിരുന്നു എന്ന് വ്യക്തമാ ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഇമാം സംസാരിക്കുന്ന വീഡിയോ ദൃശ്യം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ബാലവിവാഹ നിരോധന ഓഫീസറോടും ചൈൽഡ് ലൈൻ അധികൃതരോടും ജുമാ മസ്ജിദ് ഇമാം റഹ്മത്തുള്ള താൻ തെറ്റിദ്ധരിക്കപ്പെട്ട കാര്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

താൻ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നു എന്നും അഴിക്കാൽ ജുമാമസ്ജിലെ ഇമാം റഹ്മത്തുളള ഉദ്യോഗസ്ഥരോട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ബാല വിവാഹനിരോധന ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിർദേശപ്രകാരം പൊലീസ് പെൺകുട്ടിയുടെ ഭർത്താവ്, പിതാവ്, പള്ളി കമ്മിറ്റി സെക്രട്ടറി, ഇമാം എന്നിവർക്കെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട രജിസ്റ്ററെയും വിവാഹ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും നഷ്ടമായത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ഭർത്താവ് വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം. പതിനാറുകാരിയെ 28 കാരന് വിവാഹം കഴിച്ചു നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe