നിയമം കയ്യിലെടുത്താൽ ക‍ര്‍ശന നടപടി; മണിപ്പൂരിൽ ച‍ര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രം

news image
Jun 17, 2024, 5:00 pm GMT+0000 payyolionline.in

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി.

മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ദില്ലിയിൽ നടന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പുർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഒരാഴ്ച മുൻപ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടികളെക്കുറിച്ച് പറയുന്ന സാഹചര്യത്തിലായിരുന്നു ആർഎസ്എസ് തലവന്റെ പ്രതികരണം. അടുത്തിടെ മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷാ യോഗം വിളിച്ചു ചേർത്തത്. മണിപ്പൂർ ഗവർണ്ണർ അനസൂയ ഉയിക ഇന്നലെ അമിത് ഷായെ കണ്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe