കൽപറ്റ: മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും അതിവജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ടി. മോഹൻദാസ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ശരിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത കാണിക്കുകയാണ് വേണ്ടത്. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഐ.സി.എം.ആർ നടത്തിയ സാമ്പിൾ പരിശോധനയിൽ നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികൾ കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാൽ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. നിപ രോഗസാധ്യതയുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിരുന്നു. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പകർച്ചസാധ്യതകൾ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവുമൊക്കെയാണ് നിപയെ തടയാനുള്ള മാർഗങ്ങൾ. തെറ്റായ വാർത്തകളും പ്രചാരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണം.
ഏതെങ്കിലും സഹായങ്ങൾക്കും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈൻ നമ്പറുകളിലോ (104, 1056, 0471 2552056) ബന്ധപ്പെടാവുന്നതാണ്.
പക്ഷി മൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം കഴിക്കുക.
അടക്ക പോലുള്ള വവ്വാലുകൾ തൊടാൻ സാധ്യതയുള്ള വിഭവങ്ങൾ പെറുക്കുമ്പോൾ കൈയുറ ഉപയോഗിക്കണം. തുറന്നുവെച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്.
വവ്വാലുകളെ ശ്രദ്ധിക്കണം
വവ്വാലുകളെ ഉപദ്രവിക്കുകയോ അവയെ ആവാസ വ്യവസ്ഥയിൽനിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. അത് ചകിതരായ വവ്വാലുകൾ കൂടുതൽ ശരീര സ്രവങ്ങൾ ഉൽപാദിപ്പിക്കാൻ കാരണമാകും. ഇത് നിപ സാധ്യത കൂട്ടുകയാണ് ചെയ്യുക.
ലക്ഷണങ്ങൾ ഇവ, ഉടൻ ചികിത്സ തേടണം
പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, തൊണ്ടവേദന, പേശീ വേദന, ഛർദി, ശ്വാസ തടസ്സം, തളർച്ച, കാഴ്ച മങ്ങുക, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്.
അതുകൊണ്ടുതന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറിയ സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. ഇത്തരം രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എൻ 95 മാസ്കും കയുറകളും ഉപയോഗിക്കണം. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യണം.
രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലിൽ ഉണക്കണം. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകണം.