നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി

news image
May 30, 2025, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം:  നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വളാഞ്ചേരി സ്വദേശിനി  രോഗമുക്തയായി. അവരുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയെന്നും ഇതോടെ സാങ്കേതികമായി അവര്‍ രോഗമുക്തയായെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും മന്ത്രി അറിയിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി.

ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യം തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവെയെല്ലാം സാധാരണ നിലയിലാണെന്നും കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍ ജിതേഷ് അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.

രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ്ജ് ഫേസ് ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe