ഫാസ്ടാഗ് നിയമങ്ങളിൽ നിർണായക മാറ്റം വരുത്തി നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ). ടോൾ ബൂത്തുകളിലൂടെ നികുതി നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ കർശന നടപടികൾ ഇനി മുതൽ നേരിടേണ്ടി വരും. ഇതിന്റെ ഭാഗമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫാസ്ടാഗുകളിൽ ഇരട്ടി നികുതിയാണ് നൽകേണ്ടി വരിക. ദേശീയപാതകളിൽ ഫെബ്രുവരി 17 മുതൽ പുതിയ ഫാസ്ടാഗ് രീതികൾ നിലവിൽ വന്നു കഴിഞ്ഞുവെന്നാണ് എൻപിസിഐ അറിയിക്കുന്നത്.
കരിമ്പട്ടികയിലെ ഫാസ്ടാഗുകൾ-ടോൾ ബൂത്തിലെത്തുമ്പോൾ നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയിൽ പെടുത്തിയതാണെങ്കിൽ ഇതുവഴി ഇടപാട് നടത്താൻ സാധിക്കില്ല. ടോൾ ബൂത്തിലെത്തി സ്കാൻ ചെയ്യുന്നതിന് പത്തു മിനുറ്റ് മുമ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുന്ന ഫാസ്ടാഗുകളുടെ ഇടപാടുകൾ പോലും റദ്ദാക്കപ്പെടും.
ഗ്രേസ് പിരീഡ് – നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കിയ ശേഷം ടോൾ ബൂത്തിലേക്കെത്തുക മാത്രമാണ് അധിക പിഴ ഒഴിവാക്കാനുള്ള നടപടി. ടോൾ ബൂത്തിലെത്തുന്നതിന് 70 മിനുറ്റ് മുമ്പെങ്കിലും കരിമ്പട്ടികയിലുള്ള ഫാസ്ടാഗാണെങ്കിൽ പ്രശ്നങ്ങൾ ചരിഹരിക്കണം.
കരിമ്പട്ടികയിലായാൽ – ടോൾ ബൂത്തിലെത്തുന്ന സമയത്ത് നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയിൽ പെട്ടതാണെങ്കിൽ എന്തു സംഭവിക്കും? അങ്ങനെയുള്ളവർക്ക് ഇരട്ടി ടോൾ നൽകേണ്ടി വരും. ഫാസ്ടാഗിൽ പണമില്ലാത്തതിൻ്റെ പേരിലാണ് ഇരട്ടി ടോൾ ഈടാക്കിയതെങ്കിൽ ഒരു വഴിയുണ്ട്. ടോൾ ബൂത്തിലെ സ്കാനിങ് നടന്ന് പത്തു മിനുറ്റിനകം ഫാസ്ടാഗ് റീ ചാർജ് ചെയ്ത ശേഷം പരാതി നൽകിയാൽ മതി. ഇതോടെ പിഴ തുക ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.
വൈകിയുള്ള ട്രാൻസാക്ഷൻ – ഫാസ്ടാഗ് വഴിയുള്ള ട്രാൻസാക്ഷൻ വൈകിയാലും പ്രശ്നമാണ്. ടോൾ ബൂത്തിലെ സ്കാനിങിനു ശേഷം 15 മിനുറ്റ് കഴിഞ്ഞിട്ടാണ് പണഇടപാട് നടക്കുന്നതെങ്കിൽ അപ്പോഴും പിഴ കിട്ടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിലും ഫാസ്ടാഗ് ഉടമകൾക്ക് പരാതി നൽകാനാവും.
ചാർജ് ബാക്ക് പോളിസി – എന്തെങ്കിലും പരാതിയുടെ പേരിൽ പിരിച്ചെടുത്ത ടോൾ തിരിച്ചു കിട്ടണമെങ്കിൽ ബാങ്കുകൾ കൂടി മുൻകയ്യെടുക്കേണ്ടി വരും. പണമില്ലാത്തതിന്റെ പേരിലും മറ്റേതെങ്കിലും കാരണങ്ങളാലും കരിമ്പട്ടികയിൽ പെടുത്തിയ ഫാസ്ടാഗിൽ നിന്നും പിരിച്ചെടുത്ത പിഴ കുറഞ്ഞത് 15 ദിവസങ്ങൾക്കു ശേഷ മാത്രമേ തിരിച്ചു കിട്ടുകയുള്ളുവെന്നും എൻപിസിഐ എടുത്തു പറയുന്നുണ്ട്.