നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആർ ബിന്ദു

news image
Apr 22, 2025, 5:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ ബിന്ദു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല, ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് മാർഗ്ഗനിർദേശങ്ങൾ അംഗീകരിച്ചത്.എഫ്‍വൈയുജിപി (FYUGP) സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാലകൾ വിശദമായ മാർഗ്ഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.

മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളേജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ 10 ശതമാനം അധികം സീറ്റ് ഇതിനായി അനുവദിക്കും. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്‌സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജർ മാറ്റാൻ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളിൽ മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാർത്ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കും.

കോളേജ് തലത്തിൽ മേജർ വിഷയ മാറ്റങ്ങൾക്കു ശേഷം ഒഴിവുവരുന്ന സീറ്റുകൾ സർവ്വകലാശാലയെ അറിയിച്ച് ഒഴിവുകൾ പ്രസിദ്ധീകരിക്കും. തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളേജുകൾക്ക് നൽകും. കോളേജുകളാണ് വിദ്യാർത്ഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കുക. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാർത്ഥി ഹാജരാക്കണം.

ആദ്യ രണ്ട് സെമസ്റ്ററുകളിൽ മുഴുവൻ കോഴ്‌സുകളും വിജയിച്ച വിദ്യാർത്ഥികൾക്ക് അന്തർ സർവ്വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കും. കേരളത്തിന് പുറത്തുനിന്നുള്ള സർവ്വകലാശാലാ വിദ്യാർത്ഥികൾക്കും കേരളത്തിലെ സർവ്വകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ അപേക്ഷിക്കാം. അപേക്ഷകൾ സർവ്വകലാശാല പഠനബോർഡ് പരിശോധിച്ച് വിദ്യാർത്ഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാർശ ചെയ്യും. പ്രവേശന നടപടികൾ കോളേജ് തലത്തിൽ പൂർത്തീകരിക്കും.

 

കഴിഞ്ഞ വർഷം മുതൽ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സർവ്വകലാശാലകളും നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാർത്ഥികളുടെ അന്തർ സർവ്വകലാശാലാ മാറ്റവുമടക്കം ഉള്ളതിനാൽ സർവ്വകലാശാലകൾ തമ്മിലുള്ള ധാരണ ആവശ്യമായതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവ്വകലാശാലകൾക്കും മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടർ ബാധകമാക്കി. ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിർണ്ണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെ, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവകാശങ്ങൾ ഉറപ്പാക്കുന്ന തരത്തിലുമാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഘടന. സംസ്ഥാനത്തെ മുഴുവൻ കോളേജ് അദ്ധ്യാപകർക്കും ഇതിന്റെ ഭാഗമായി സമഗ്ര പരിശീലനം നടപ്പിലാക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച പുതിയ സെന്റർ ഓഫ് എക്‌സലൻസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിൽ മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുത്തു പരിശീലനം നൽകി അവർ വഴി കോളേജുകളിൽ അല്ലെങ്കിൽ ക്ലസ്റ്റർ ആയി മുഴുവൻ അധ്യാപകരിലേക്കും പരിശീലനം എത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും. രണ്ടു മാസത്തിലൊരിക്കൽ പരിശീലന പുരോഗതി വിലയിരുത്തും.

വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്‌സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്‌സുകൾ സർവ്വകലാശാലകൾ തയ്യാറാക്കും. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്‌സുകളാണ് തയ്യാറാക്കുക. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് കൃത്യമായ ഇന്റേൺഷിപ്പ് നൽകുന്നതിന് കെൽട്രോണുമായി ചേർന്ന് വെബ് പോർട്ടൽ സജ്ജീകരിക്കും. ഇന്റേൺഷിപ്പ് സൗജന്യമായും, സ്‌റ്റൈപ്പന്റോടുകൂടിയും, ഫീസോടു കൂടിയുമുള്ളത് വിവിധ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ഈ രീതിയിൽ നടപ്പിലാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഫ്‌ലെക്‌സിബിലിറ്റി ഉറപ്പാക്കുന്നത്തിനായി കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് വിജയകരമായി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഒന്നാം സെമസ്റ്റർ പോലെത്തന്നെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും സമയബന്ധിതമായി മെയ് മാസം സർവ്വകലാശാലകൾ പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം നടത്തുന്ന നിലയിലേക്ക് സർവ്വകലാശാലകൾ അടിമുടി മാറിയതായി മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe