കോഴിക്കോട്: നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം . ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.
ബഷീറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാളുപയോഗിച്ചാണ് ഇരുവരെയും വെട്ടിയത് . വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്.
നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.