അഴിയൂർ: ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നു. നിലവിൽ സർവ്വീസ് റോഡ് വഴിയാണ് വാഹന ഗതാഗതം നടക്കുന്നത്. വലുതും ചെറുതുമായ കുഴിക്കൾ അപകടം വരുത്തുന്നുണ്ട്. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് മാഹിയിലെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടിരുന്നു. ഇതു കൂടാതെ മാഹി ബൈപ്പാസ് തുടങ്ങുന്ന ഭാഗത്ത് കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിന് ഒപ്പം കണ്ണൂക്കര , മുക്കാളി , നിർദ്ദിഷ്ട കുഞ്ഞിപ്പള്ളി അണ്ടർ പാസ് , എന്നിവിടങ്ങളിൽ സർവ്വീസ് റോഡ് തകർന്നതും അപകടം വരുത്തുന്നുണ്ട്.
സർവ്വീസ് റോഡും ഡ്രൈയിനേജ് തമ്മിലുള്ള ഉയരവ്യത്യാസo മൂലം ചോമ്പാല എ ഇ ഒ ഓഫീസിന് സമീപം വാഹനാപകടം നിത്യ സംഭവമാണ്. പലയിടത്തും സർവ്വീസ് റോഡിലെ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നത് മുലം കുഴി കാണുന്നില്ല. ഡ്രൈയിനേജിന് മുകളിലെ സ്ലാബ് തകർന്നതും അപകടം വിളിച്ച് വരുത്തുന്നുണ്ട്. എഴര മീറ്റർ വീതിയിൽ സർവീസ് റോഡാണ് വിഭാവനം ചെയ്യുന്നത്. പലയിടത്തും വീതി കുറവാണ്. സർവ്വീസ് റോഡിൽ അറ്റകുറ്റ പണി പോലും നടത്താൻ കരാർ കമ്പിനി തയ്യാറാവുന്നില്ലെന്ന് പരാതി ഉയർന്നു. സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ്. കുഴി നികത്താൻ തയാറാവാത്ത കരാർ കമ്പിനിക്ക് എതിരെ നടപടിയെടുക്കണമെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.