വടകര: വടകര ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചോമ്പാൽ ബ്ലോക്ക് ഓഫീസ് മുതൽ മുക്കാളിവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ദേശീയപാത പ്രോജക്ട് ഡയറക്ടരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്ഥല പരിശോധന നടത്താൻ ചോമ്പാലിൽ എത്തും. ആർ ഡി ഒ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം . ചോമ്പാൽ ബ്ലോക്ക് ഓഫീസ് മുതൽ മുക്കാളിക്കും ഇടയിൽ ടോൾ പ്ലാസ വരുന്നതിനാൽ സർവ്വീസ് റോഡ് നിർമ്മിക്കാൻ കഴിയില്ലെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിരുന്നത്.
ഈയൊരു സാഹചര്യത്തിൽ ബദൽ മാർഗ്ഗം സ്വീകരിക്കാനാണ് ഉന്നത സംഘം പരിശോധന നടത്തുന്നത്. ആർ ഡി ഒ വിളിച്ച യോഗത്തിൽ ജനപ്രതിനിധികളും, സർവ്വീസ് റോഡ് ആക്ഷൻ കമ്മിറ്റിയും, സർവ്വീസ് റോഡിന്റെ അഭാവം, അശാസ്ത്രീയ അഴുക്കുചാൽ നിർമ്മാണം എന്നിവയെപ്പറ്റി വ്യാപക പരാതി ഉയർത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. മുക്കാളി ഓവുപാല നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ നിർമ്മാണ ജോലി തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ആർ ഡി ഒ യോഗം വിളിച്ചത്, ആർ ഡി ഒ സി ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, കെപ്രമോദ് ,കെ കെ ജയചന്ദ്രൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, എം പി ബാബു, കെ പി രവീന്ദ്രൻ, ഹാരിസ് മുക്കാളി , ദേശീയപാത അതോറിറ്റി എഞ്ചിനിയർ രാജ് പാൽ എന്നിവർ സംസാരിച്ചു.