കോഴിക്കോട്: മലാപ്പറമ്പ് ജംക്ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. നേരത്തേ രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ദേശീയപാത വഴിയാണ് കടന്നുപോകുന്നത്. ഇവിടെ 3 വരി കൂടി ഗതാഗതത്തിനു തുറക്കാൻ പാകത്തിൽ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഇതും തുറക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് മലാപ്പറമ്പ് ജംക്ഷന് അടുത്തുനിന്നു വയനാട്ടിലേക്ക് പോകാൻ സർവീസ് റോഡും തുറന്നു.
നഗരത്തിൽ നിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ പോയിരുന്ന വലതുഭാഗത്തെ സർവീസ് റോഡ് ഇന്നലെ അടച്ചു. നഗരത്തിൽ നിന്നു രാമനാട്ടുകര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഇനി സർവീസ് റോഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് തിരിഞ്ഞ് ദേശീയപാതയിലേക്ക് പ്രവേശിക്കണം. ദേശീയപാതയിൽ പടിഞ്ഞാറുഭാഗത്തെ മൂന്നുവരിപ്പാതയുടെ നിർമാണത്തിന് മണ്ണിടിക്കുന്നതിന്റെ ഭാഗമായാണ് അടച്ചത്. ദേശീയപാത നിർമാണം പൂർത്തിയാക്കിയാൽ സർവീസ് റോഡ് പുനസ്ഥാപിച്ച്, നഗരത്തിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇതിലൂടെ കടന്ന് പോപ്പുലർ സർവീസ് സെന്ററിന് അടുത്തുനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാനാകും.