തൃശൂര്‍: തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും 40ൽ അധികം പേര്‍ക്ക് പരിക്കേറ്റു. അനിഷ്ട സംഭവങ്ങളില്ലാതെ കടന്നുപോകുകയായിരുന്ന ഇത്തവണത്തെ പൂരത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. നഗരത്തിലെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്.
ഇത് അല്‍പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ. രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. മന്ത്രി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ സന്ദര്‍ശിച്ചു.