തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ക്ഷീരകർഷകനായ നിരണം രണ്ടാം വാർഡിൽ പുളിയ്ക്കൽ വീട്ടിൽ പി.കെ. മോഹനൻ വളർത്തുന്ന അഞ്ച് വയസ് പ്രായമുള്ള എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ കുളിപ്പിച്ച് പാൽ കറക്കുന്നതിനായി മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽ മുറിഞ്ഞ നിലയിൽ നിൽക്കുന്ന എരുമയെ കണ്ടത്. തുടർന്ന് വീട്ടു മുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു.
ഉടൻ തന്നെ അയൽവാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിച്ചു. തുടർന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്ന് രാവിലെ മൃഗഡോക്ടർ എത്തി കൂടുതൽ പരിശോധനകൾ നടത്തി മുറിവ് പഴുക്കാതിരിക്കുവാനുള്ള മരുന്നുകളും നൽകി.
സംഭവത്തിൽ മോഹനൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനനുണ്ട്. തനിക്കും തൻറെ കുടുംബത്തിനും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരുമായും വിരോധം നിലനിൽക്കുന്നില്ലെന്നും, സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു.