കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫാക്ടറി എത്രയും പെട്ടന്ന് പൂർണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഫാക്ടറി മാലിന്യങ്ങൾ മേഖലയിലെ പ്രധാന ജലസ്രോതസായ ഇരുതുള്ളിപ്പുഴയിലേക്ക് ഒഴുകിയെന്ന് ചൂണ്ടിക്കാട്ടി കട്ടിപ്പാറ പഞ്ചായത്ത് സ്റ്റോപ്പ് മെപ്പോ നൽകിയരുന്നു. കൂടാതെ താമരശ്ശേരി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചിരുന്നു. കൊടുവള്ളി എംഎൽഎ പി കെ ഫിറോസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രശ്ന ബാധിത സ്ഥലം സന്ദർശിച്ചിരുന്നു. ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ജനകീയ സമരം നിരവധി പേർക്ക് പരിക്കേറ്റ വൻ സംഘർഷത്തിലേക്ക് മാറുകയും വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു. വായു, ജല മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളാണ് ഫാക്ടറിക്കെതിരെ സമര രംഗത്തുണ്ടായിരുന്നത്. ഉത്തരവ് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങൾ ആഹ്ലാദ പ്രകടനം നടത്തി.
