ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യ-പാക് സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ദേശീയ സ്മാരകങ്ങൾക്കുള്ള ഭീഷണിയെ തുടർന്ന് താജ്മഹലിന്‍റെ സുരക്ഷ വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി താജ്മഹല്‍ മേഖലയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചു. താജ്മഹലിന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ സുരക്ഷ ഒരുക്കുന്ന പ്രതിരോധ സംവിധാനമാണിത്.
താജ്മഹലിന്റെ 500 മീറ്ററിനുള്ളിൽ വരുന്ന ഡ്രോണുകളെവരെ നിര്‍വീര്യമാക്കാന്‍ ഉതകുന്നതാണ് ഈ പ്രതിരോധ സംവിധാനങ്ങള്‍. ഈ മാസം ആദ്യം ഇന്ത്യ വ്യോമാക്രമണം നടത്തി പാക് പ്രദേശത്തിനുള്ളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിനെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം വർധിച്ചതിനെ തുടർന്നാണ് ഈ നീക്കം. താജ്മഹല്‍ ഉള്‍പ്പെടുന്ന സുരക്ഷാ മേഖലയില്‍ പറക്കാന്‍ ശ്രമിക്കുന്ന ഡ്രോണുകള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുപി പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂ . ഇതിന്‍റെ ഭാഗമായി അതിര്‍ത്തി മേഖലയില്‍ ശക്തമായ സുരക്ഷയാണ് തുടരുന്നത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് മുന്‍കരുതല്‍ ശക്തമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള ഏത് ദിശയിൽ നിന്നുമുള്ള ഡ്രോണുകളെ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയുമെന്നും താജ്മഹലിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥർക്ക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ലഭിച്ചെന്നും അസിസ്റ്റന്റ് പൊലീസ് കമീഷനർ സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.
സ്മാരകത്തിന്റെയും പരിസരത്തിന്റെയും സംരക്ഷണത്തിന് ആഗ്ര പൊലീസും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും (സി.ഐ.എസ്.എഫ്) സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.