ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളും കനത്ത മഴയിൽ വെള്ളത്തിനടിയിലായി. മരണം വീണ് നാലു പേർ മരിച്ചു. പൊടിക്കാറ്റിന് പിന്നാലെയാണ് ശക്തമായ മഴയുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 100 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
ഡൽഹിയിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു മണിക്കൂറിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദർശിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 5.30 നും 5.50 നും ഇടയിൽ പ്രഗതി മൈതാനത്ത് മണിക്കൂറിൽ 78 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. ഇഗ്നോ (മണിക്കൂറിൽ 52 കിലോമീറ്റർ), നജഫ്ഗഡ് (മണിക്കൂറിൽ 56 കിലോമീറ്റർ), ലോധി റോഡ് (മണിക്കൂറിൽ 59 കിലോമീറ്റർ), പിതംപുര (മണിക്കൂറിൽ 59 കിലോമീറ്റർ) എന്നിവയാണ് 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശിയ മറ്റ് സ്ഥലങ്ങൾ.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകൾ വീടിനുള്ളിൽ തുടരണമെന്നും നിർദേശമുണ്ട്. വടക്കൻ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കൻ ഗംഗാതീര പശ്ചിമ ബംഗാൾ, വടക്കൻ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.