കോട്ടയം ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ. പാലായിൽ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. തീരുമാനം കൈകൊള്ളുമെന്നാണ് പാർട്ടി അധ്യക്ഷൻ പറഞ്ഞത്. അല്ലാതെ അദ്ദേഹം മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. അനാഥത്വത്തിൽ നിന്ന് ഉയർന്നുവന്നതല്ല കേരള കോൺഗ്രസ്. ഇതിന് നേതാക്കളുണ്ട്, നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. പാർട്ടി യോഗം ചേർന്ന് ചർച്ചകൾ നടത്തിയാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സിറ്റിങ് എം.എൽ.എമാർ തന്നെ മണ്ഡലങ്ങളിൽ മത്സരിക്കണോയെന്ന കാര്യത്തിലും ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥക്കിടെ റോഷി അഗസ്റ്റിൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു.
ജാഥ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു പാർട്ടി ചെയർമാൻ പാലായിൽത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാർഥി സംഘടനയിലൂടെ വളർന്നു വന്ന റോഷി അഗസ്റ്റിൻ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ.മാണിയും രംഗത്തു വന്നു.
കേരള കോൺഗ്രസ് ഇടതുമുന്നണി വിടാൻ നീക്കം നടത്തിയപ്പോൾ റോഷി അഗസ്റ്റിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് തടയിട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സൂപ്പർ ചെയർമാനായി കേരള കോൺഗ്രസിൽ റോഷി അഗസ്റ്റിൻ മാറുന്നതായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
