തിരുവനന്തപുരം ∙ ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു ദിവസം കൂടി നീട്ടി നൽകിയിരുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂർത്തിയായത്. ഇതേത്തുടർന്ന് ഇ പോസ് യന്ത്രങ്ങൾ സജ്ജമാക്കാൻ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതർ അറിയിച്ചതിനെ തുടർന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഈ മാസവും വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ നൽകും. സ്പെഷൽ വിഹിതമായി നീല കാർഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ അവധിയാണ്.