ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

news image
Jun 28, 2025, 11:28 am GMT+0000 payyolionline.in

ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളും നാലിഞ്ച് വരെ ഉയര്‍ത്തും. നാല് ഇഞ്ച് വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്. ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്.

എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. 30 സെന്റിമീറ്റര്‍ ഈ പുഴകളില്‍ ജലനിരപ്പുയരും .കരുവന്നൂര്‍ പുഴ നിലവില്‍ വലിയ ജലനിരപ്പില്‍ തന്നെയാണ് ഒഴുക്ക് തുടരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പുഴ വലിയ തോതില്‍ നിറഞ്ഞൊഴുകിയത്.

അതിനിടെ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.70 അടിയിൽ എത്തി. തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം136 അടി ആയാൽ ഷട്ടറുകൾ തുറക്കും എന്ന് തമിഴ്നാട് അറിയിച്ചിരിക്കുന്നതിനാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ പെരിയാറിന്റെ തീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനു മുമ്പായി അത് സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും മുന്നറിയിപ്പും നൽകും. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇടുക്കി ജില്ല കളക്ടർ അഭ്യർത്ഥിച്ചു. പീരുമേട്, ഉടുമ്പഞ്ചോല,ഇടുക്കി എന്നീ താലൂക്കുകളിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമുകൾക്ക് പുറമേ മഞ്ജുമല, പെരിയാർ ,കുമളി, ഉപ്പുതറ, അയ്യപ്പൻകോവിൽ, ആനവിലാസം, ഏലപ്പാറ, കാഞ്ചിയാർ ,എന്നീ വില്ലേജുകളിൽ കൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് തുടരുന്ന മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe