ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിൻറെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
മാറിത്താമസിക്കുന്നവർക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. 135 അടിയാണ് നിലവിൽ ജലനിരപ്പ്ഇതിനാൽ തമിഴ്നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. നീരൊഴുക്ക് വർധിച്ച് അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 72 അടി പരമാവധി സംഭരണശേഷിയുള്ള വൈഗ അണക്കെട്ട് ഇപ്പോൾ തുറന്നിരിക്കുകയാണ്. സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വെള്ളിയാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിർത്താൻ തമിഴ്നാട് ശ്രമിക്കും. 2021 ഡിസംബറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട്, അണക്കെട്ടിൽനിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.