വയനാട് : ജനവാസ മേഖലയില്‍ കടുവയിറങ്ങിയ പശ്ചാത്തലത്തില്‍ വയനാട്ടിലെ പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, പത്തൊമ്പത്, ഇരുപത് വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അങ്കണവാടികളും മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ അറിയിച്ചു. വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാര്‍ കണ്ടത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്ന് പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.
നോര്‍ത്ത് വയനാട് ഡിവിഷന് മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനില്‍ പടിക്കംവയലില്‍ ജോണി തൈപ്പറമ്പില്‍ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.
കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനം വകുപ്പിൻ്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടര്‍ന്ന് കടുവയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്ന് പോയത്.
പരിശോധന നടത്തിയെങ്കിലും വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഊര്‍ജിത തിരച്ചില്‍ നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
