വടകര: ദേശീയ പാതയിൽ മുക്കാളി മുതൽ ചോമ്പാല ബ്ലോക്ക് ഓഫീസ് വരെ സർവ്വീസ് റോഡ് ഇല്ലാത്ത ഭാഗം ദേശീയ പാത അതോറിറ്റിയുടെയും ആർഡിഒയുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ജനപ്രതിനിധികൾ, സർവ്വീസ് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേരിട്ട് അറിയിച്ചു. സർവ്വീസ് റോഡിന് ബദലായി പ്രത്യേക റോഡ് സംവിധാനം ഏർപ്പെടുത്തും, അഴുക്ക് ചാൽ സംവിധാനം ശാസ്ത്രീയമായി നിർമ്മിക്കും കൂടാതെ വെള്ളക്കെട്ട് ഒഴിവാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പി. ഡബ്ള്യു.ഡി എന്നിവരുടെ സഹകരണം അനിവാര്യമാണെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, ആർ.ഡി.ഒ സി.ബിജു എന്നിവർ ചർച്ചകളിൽ അറിയിച്ചു.
മുക്കാളി പഴയ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തണമെന്നും, മുക്കാളിയിലെ ഓവുപാലം പതിനഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും, ഓവുചാൽ നിർമ്മാണത്തിലെ അപാകതകൾ വെള്ളക്കെട്ടിന് കാരണമാകുമെന്നും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.ദേശീയപാത വികസനത്തില്‍ ബ്ളോക്ക് ഓാഫീസ് മുതല്‍ മുക്കാളിവരെ ടോള്‍ബുത്ത് വരുന്ന പ്രദേശത്ത് സര്‍വ്വീസ് റോഡ് ഇല്ലാത്തതില്‍ വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെയും ആര്.ഡി.ഒവിന്റെയും നേതൃത്വത്തിലുളള സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയത് ചർച്ചകളിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .പി.ഗിരിജ, സർവ്വീസ് റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ റീന രയരോത്ത്, എ.ടി.ശ്രീധരൻ, പി.കെ.പ്രീത, പ്രദീപ് ചോമ്പാല, എം.പി.ബാബു, അഡ്വ: എസ്.ആശിഷ്, കവിത അനിൽകുമാർ, കെ.പി.വിജയൻ, ടി.ടി.പത്മനാഭൻ, വില്ലേജ് ഓഫീസർ ടി.പി.റിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.