ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നുമാണ് മുസമ്മലിന്റെ മൊഴി. അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ സോയാബ് പത്തുദിവസം ഒളിവിൽ താമസിപ്പിച്ചെന്നും കണ്ടെത്തി.
ഫരീദാബാദ് വൈറ്റ് കോളർ ഭീകരസംഘത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിലും ഡോ ഷഹീനും ദമ്പതികളാണെന്ന പുതിയ കണ്ടെത്തലാണ് പുറത്തുവരുന്നത്. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിരായി എന്നാണ് മൊഴി. ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്നാണ് മൊഴി. ഇതിനിടെ കേസിൽ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശി സോയാബ് ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. ഇയാൾ അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ജോലി നേടാൻ സഹായം നൽകിയത് മുസമ്മിലാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. 10,000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു നിയമനം.
സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്ത് എത്തിച്ചത് നൽകിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്നതിൽ എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തിയെന്നും എൻഐഎ പറയുന്നത്. കേസിൽ പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.
