കോഴിക്കോട്: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ചൂട് കൂടുന്നതിന്റെ ഭാഗമായി വരുന്ന അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഫീൽഡുതല ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പാലിയേറ്റിവ് നഴ്സുമാരും അടങ്ങുന്ന പ്രത്യേക സംഘത്തെ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടുന്നതിന്റെ ഭാഗമായി രോഗപ്പകർച്ച ഉണ്ടാകാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ജില്ല മെഡിക്കൽ ഓഫിസ് തയാറാക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്. ഐസ് ഉപയോഗിക്കുമ്പോൾ ശുദ്ധജലത്തില്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
- നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- കട്ടി കുറഞ്ഞ, വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
- 11 മണി മുതല്‍ മൂന്നു മണിവരെയുള്ള സമയം നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികളെ കഠിനവെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
- വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
- ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
- പഴങ്ങളും സാലഡുകളും കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
- ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.