ദില്ലി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ യുവാവിനെ ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റിങ്കു, അജയ്, ശുഭം എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ട് പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗേ ഡേറ്റിംഗ് ആപ്പായ ഗ്രിൻഡർ വഴിയാണ് യുവാവ് മറ്റ് പ്രതികളെ പരിചയപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം ഒരു ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം.
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ സൗഹൃദം സ്ഥാപിച്ച് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുകയും അത് വീഡിയോ ചിത്രീകരിച്ച് പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. യുപി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട സംഘം നിരന്തരം ചാറ്റിങ്ങിലൂടെ ബന്ധം ശക്തിപ്പെടുത്തി. പിന്നീട് യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് യുവാക്കൾ ലൈംഗിക വേഴ്ചയിലേർപ്പെട്ടു. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റു ചിലർ ഇവരുടെ ദൃശ്യങ്ങൾ പകർത്തി.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് പരാതിക്കാരനെ ബ്ലാക്ക് മെയിൽ ചെയ്യുകയും 1.40 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. യുവാവ് പിന്നീട് പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിടിയിലായ റിങ്കുവാണ് സംഘത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ രണ്ട് പേരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.