പയ്യോളി: ഫുട്ബോളിന്റെ മിശിഹായ ലയണൽ മെസ്സിയുടെ കളി നേരിട്ട് കണ്ട ആവേശത്തിൽ ഒരു പയ്യോളിക്കാരൻ. അമേരിക്കയിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന കീഴൂർ കോറണ്ട ‘മിഥില’യിൽ സി.എം. സന്തോഷാണ് ഈ മെസ്സി ആരാധകൻ. അമേരിക്കയിലെ മയാമിയിൽ നടക്കുന്ന പരിഷ്കരിച്ച ഫിഫ ക്ലബ് ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം ഞായറാഴ്ച കാണാനെത്തിയ സന്തോഷാണ് പയ്യോളിക്കാരുടെ ഫുട്ബോൾ ആവേശം ഗ്യാലറിയിൽ പ്രകടിപ്പിച്ചത്.
മെസ്സിയുടെ ഇന്റർ മയാമി ടീമും ആഫിക്കൻ കരുത്തരായ അൽ അഹ് ലിയെയും തമ്മിലായിരുന്നു മത്സരം. ആവേശകരമായ മത്സരത്തിൽ ഗ്യാലറിയിൽ പയ്യോളി യുടെ ബാനർ ഉയർത്തിയാണ് സന്തോഷ് കളി കണ്ടത്. റൊണാൾഡോ ആരാധകനായ മകൻ മാധവ് നായരും കൂടെയുണ്ടായിരുന്നു.

സന്തോഷ്
ഇത് രണ്ടാം തവണയാണ് മെസ്സിയുടെ കളി നേരിട്ട് കാണുന്നതെന്ന് സന്തോഷ് പറഞ്ഞു. 2024ലെ കോപ്പ അമേരിക്ക ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരം കാണാൻ സന്തോഷ് പോയിരുന്നു. മെസ്സിയുടെ അർജൻ്റീനയും കൊളംബിയയുമായിരുന്നു മത്സരം. ഇതിഹാസതാരം മെസ്സി കേരളത്തിൽ വരുന്ന ത്, ഫുട്ബോൾ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഈ പയ്യോളിക്കാരന് 62,000 കാണികൾക്കിടയിൽ നിന്ന് മെസ്സിയുടെ കളി വളരെ അടുത്ത് നിന്ന് കാണാനുള്ള സൗഭാഗ്യമുണ്ടായത്.
മെസ്സിയുടെ വലിയ ആരാധക വൃന്ദത്തിന് നടുവിലിരുന്നുള്ള ആ ആവേശ കാഴ്ച സുഹൃത്തുക്കളുമായി പങ്കുവെക്കുകയാണ് അദ്ദേഹം. ചെറുപ്പത്തിൽ മറഡോണയുടെ കളി നേരിട്ട് കാണാനായിരുന്നു ആഗ്രഹിച്ചത്. അർജൻ്റീന താരം മെസ്സിയിലൂടെ ആ മോഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് സന്തോഷ്.
2026 ലെ ലോകകപ്പിൽ ഗ്യാലറിയിൽ പയ്യോളിയുടെ ആവേശം തീർക്കാൻ അർജന്റീനയുടെ കളി കാണാൻ പോവണ മെന്നുണ്ടെന്നും മുമ്പ് നാട്ടിൻപ്പുറത്തെ കളിക്കളങ്ങളിൽ ഹീറോ ആയിരുന്ന ഈ കാൽപന്തുകാരൻ പറഞ്ഞു. മത്സരത്തിന് ശേഷം കളിക്കാരോടൊപ്പം നൃത്തം ചവിട്ടുകയും ചെയ്തു. മെസ്സി- ഗ്രെയിറ്റസ്റ്റ് ഓഫ് ഓൾ ടൈം…മയാമിയിലെ ഹാർഡ്റോക്ക് സ്റ്റേഡിയത്തിലിരുന്ന് സന്തോഷ് വാചലനായി.