കോഴിക്കോട്: അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയതും തുടർന്ന് എണ്ണയും കാൽസ്യം കാർബേഡ് പോലുള്ള രാസവസ്തുക്കൾ കടലിൽ കലർന്നെന്ന ആശങ്കയും ഒപ്പം കനത്ത മഴകൂടി ആയതോടെ കേരളത്തിൽ മത്സ്യം കിട്ടാനില്ല.
ഉള്ളതിനാകട്ടെ തീവിലയും. കടലിൽനിന്നുള്ള മത്സ്യത്തിന് പ്രശ്നമില്ലെന്ന് സംസ്ഥാന സർക്കാരും ഫിഷറീസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടൽ മത്സ്യത്തെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
പുഴയിൽനിന്നും ഫാമിൽനിന്നുമുള്ള കരിമീന്, തിലോപ്പി, വാള തുടങ്ങിയവ വിപണിയിൽ ലഭ്യമായിത്തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ ഇവയ്ക്കും വില ഉയർന്നു. കപ്പൽ മുങ്ങിയതോടെ തീരക്കടലിൽ മത്സ്യബന്ധനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ പല തീരങ്ങളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടു തന്നെയാണ്. കനത്ത കാറ്റും മഴയും കാരണം ദിവസങ്ങൾക്കു മുമ്പുതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂണ് 9 മുതൽ ട്രോളിങ്ങ് നിരോധനവും വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതമാവാനാണ് സാധ്യത.
ജനങ്ങൾ മീൻ വാങ്ങാൻ മടിച്ചതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൾ നിന്നുള്ള മത്സ്യമാണ് വില്പന നടത്തുന്നതെന്നും കേരള തീരത്തുനിന്നുള്ളത് അല്ലെന്നും അവകാശപ്പെട്ട് കച്ചവടക്കാരും വിപണനം സജീവമാക്കി. ഇതോടെ വിപണിയിൽ മത്സ്യത്തിന് പൊന്നും വിലയായി.
നെയ്മീൻ, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായിരുന്നു നേരത്തെ തന്നെ വിലയെങ്കിൽ കേര, ചൂര തുടങ്ങിയവയ്ക്കും വലിയ വില തന്നെ ഉയർന്നിരുന്നു. ഇപ്പോൾ മത്തിക്കും അയലക്കും വില കുതിക്കുകയാണ്. കിലോയ്ക്ക് 360 മുതൽ 400 രൂപ വരെയാണ് അയലക്കും മത്തിക്കും വില. മാന്തൾ മീനിന് ഇന്നലെ 560 രൂപയും ചെറുമീൻ ആയ വേളൂരിക്ക് കിലോ 400 രൂപയുമായി ഉയർന്നു.
മീനിന് കുത്തനെ വില കൂടിയതോടെ ആളുകൾ കോഴി ഇറച്ചിയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ ചിക്കനും പൊന്നും വിലയായി. കിലോയ്ക്ക് 230 രൂപയായി ഉയർന്നു. മാത്രമല്ല കോഴിമുട്ടയും കുതിച്ചു കയറി. 5 രൂപയുള്ള കോഴിമുട്ടയ്ക്ക് 7 രൂപയും 7.50 രൂപയുമാണ് ഇപ്പോഴത്തെ വില. തക്കാളിയും സവാളയും ഇതിനൊപ്പം കുതിക്കുന്നുണ്ട്. ബാക്കിയുള്ള പച്ചക്കറികൾക്കും വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത