കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ 13 കാരനെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് അഞ്ച് ദിവസം മുൻപ് ഹോസ്റ്റലിൽ നിന്ന് കാണാതായത്.
ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
സൻസ്കാർ കുമാർ അതി സാഹസികമായാണ് ഹോസ്റ്റലിൽ നിന്നും ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.