കോഴിക്കോട്: പുഷ്പാ ജങ്ഷന് സമീപം ഫ്രാൻസിസ് റോഡിലെ സെയ്ന്റ് പാട്രിക്ക് ചർച്ചിന് തീവെച്ചയാൾ പിടിയിൽ. ഒഡീഷ സ്വദേശി തങ്കവില്ല ബദനയിയിലെ ജയന്ത് നായിക് (33) ആണ് അറസ്റ്റിലായത്. ഇയാൾ സ്റ്റേഡിയത്തിന് സമീപത്തെ ഒരു ഹോട്ടലിൽ ക്ലീനിങ് ജീവനക്കാരനാണ്. കോഴിക്കോട്ടെത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.
കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള സെയ്ന്റ് പാട്രിക്ക് പള്ളിയിലെ മതബോധന ഓഫീസും മുറ്റത്ത് നിർത്തിയിട്ട കാറുമാണ് പ്രതി കത്തിച്ചത്. ശനിയാഴ്ച പുലർച്ചെ ഇയാൾ മതിൽ ചാടിവന്ന് തീവെക്കുകയായിരുന്നു. പള്ളിയിലെ സി.സി.ടി.വി.യിൽ മുഴുവൻ ദൃശ്യങ്ങളും വ്യക്തമായിരുന്നു. പുഷ്പാ ജങ്ഷന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.
തീപ്പിടിത്തത്തിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓട് മേഞ്ഞ പള്ളിയുടെ മേൽക്കൂര തീവെപ്പിൽ പൂർണമായും കത്തിനശിച്ചു. കേസ് അന്വേഷണത്തിനായി സിറ്റിപോലീസ് കമ്മിഷണറുടെ കീഴിലുള്ള ക്രൈം സ്ക്വാഡും അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള അന്വേഷണസംഘവും ചെമ്മങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെയും നിയോഗിച്ചിരുന്നു.
