കോഴിക്കോട് : നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ചക്രത്തിൽ കുരുങ്ങി വയോധികന്റെ കാലിന് ഗുരുതരപരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ (74) വലതുകാലിനാണ് പരിക്കേറ്റത്.
മുംബൈ എൽടിടി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണനും ഭാര്യയും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിനിർത്തിയപ്പോൾ വെള്ളം വാങ്ങാനായി ഇറങ്ങി. ഇതിനിടെ വണ്ടി നീങ്ങിത്തുടങ്ങിയതുകണ്ട് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉടനെ യാത്രക്കാർ ബഹളംവെച്ചതോടെ തീവണ്ടി നിർത്തി. റെയിൽവേ അധികൃതരുടെ കൃത്യമായ ഇടപെടലിൽ കാൽ അറ്റുപോകാതെ രക്ഷിക്കാനായി. ആർപിഎഫും റെയിൽവേ ജീവനക്കാരും ഉടനെ ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗതക്കുരുക്കിൽ കുരുങ്ങി റെയിൽവേ സ്റ്റേഷനു സമീപത്തേക്ക് പെട്ടെന്ന് എത്താനായില്ല.
തുടർന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണനെ ചുമന്ന് റോഡിലെത്തിക്കുകയും ഗതാഗതം നിയന്ത്രിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജിൽനിന്ന് ഉണ്ണികൃഷ്ണനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടയിൽ ഗുരുതരമായി പരിക്കേറ്റതിനാൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി