കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. മാങ്കാവ് പൊക്കുന്ന് സ്വദേശി തോട്ടുംമാരത്ത് ഇംതിഹാസി (30) ന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ വാഹനം ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടി. രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷനിൽ വച്ച് 298 ഗ്രാം എംഡിഎംഎയുമായി ഇംതിഹാസ് ഫറോക്ക് പോലീസിന്റെ പിടിയിലായിരുന്നു. ഈ സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പേരിലുള്ള KL 65 E 3970 ഓട്ടോറിക്ഷായും KL 18T 9400 കാറുമാണ് പോലീസ് കണ്ടു കെട്ടിയത്.
മയക്കുമരുന്ന് വിൽപനയിലൂടെയാണ് പ്രതി വലിയതോതിൽ പണം സമ്പാദിച്ചതെന്നും ആഡംബര ജീവിതം നയിച്ചതെന്നും ബാംഗ്ലൂർ, ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയാൻ കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ. കെ. പവിത്രൻ അറിയിച്ചു.