കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം. ശനിയാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം ഉണ്ടായത്.
ഓഫീസിന്റെ പ്രധാന വാതിലുകൾ തകർത്ത നിലയിൽ ആണ്. സംഭവത്തിൽ ഓഫീസിന് അകത്തും നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളുമായി പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ആർക്കും പരുക്കേറ്റിട്ടില്ല.
പ്രാണികൾ പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വിഭാഗമാണ് വെക്റ്റർ കൺട്രോൾ യൂണിറ്റ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജീവനക്കാർ കോഴിക്കോട് വെള്ളയിൽ പൊലീസിന് പരാതി നൽകി.
മാസങ്ങൾക്കു മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പമ്പ് സെറ്റുകൾ ഉൾപ്പെടെയുള്ളവ മോഷണം പോയി. പൊലീസിന്റെ അന്വേഷണത്തിൽ മോഷണം നടത്തിയ രണ്ട് പേരെ പിന്നീട് പിടികൂടിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ സ്ഥാപനത്തിന് നേരെ ആക്രമണവും ഉണ്ടായത്.
