കോഴിക്കോട് ഇന്നലെ തീപിടിത്തം ഉണ്ടായ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അന്വേഷണ സംഘം പരിശോധന നടത്തും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലാവും പരിശോധന. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായത്.
ഞായറാഴ്ച വൈകിട്ടാണ്, കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന മൊത്ത വസ്ത്ര വ്യാപാരശാലയിൽ തീപിടിത്തം ഉണ്ടായത്. കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് തുടങ്ങി നഗരത്തോട് ചേർന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായിരുന്നു ആദ്യഘട്ടത്തിൽ ഫയർ യൂണിറ്റുകൾ എത്തിയത്. പിന്നീട് ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള യൂണിറ്റുകൾ കൂടി യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സന്ദർഭത്തിനനുസരിച്ച് മികച്ച രീതിയിൽ ഫയർഫോഴ്സും പൊലീസും പ്രവർത്തിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു
സംഭവത്തിൽ ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തില്‍ സംഭവിച്ചത്. അതേസമയം അപകടത്തില്‍ ആളപായമില്ലാത്തത് ആശ്വാസമായി.