കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് യുഡിഎഫും ഭരണം പിടിച്ചെടുത്തു.
വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണമാണ് എൽഡിഎഫിന് നഷ്ടമായത്. യുഡിഎഫ്-ആർഎംപി സഖ്യമായ ജനകീയ മുന്നണിയ്ക്കാണ് അധികാരം ലഭിച്ചത്. ആർജെഡി അംഗത്തിൻ്റെ വോട്ടു മാറിപ്പോയതാണ് ഭരണമാറ്റത്തിന് കാരണം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം 25 വർഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.
