കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. തിങ്കൾ രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയും, പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഫോറസ്റ്റ്കാരും സംഭവസ്ഥലത്ത് എത്തി.
പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് പിണ്ടിമന സ്വദേശി രാജേഷ് ആണ് കാട്ടുപന്നികളെ വെടിവെച്ചത്. ഷൂട്ട് ചെയ്യുന്നതിനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്ന ആളാണ് രാജേഷ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം കൂടുതൽ ആണെങ്കിലും ആദ്യമായാണ് കാട്ടു പന്നികളെ വെടി വച്ചതെന്നും വെടിവച്ച പന്നികളെകുഴിച്ചു മൂടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി പറഞ്ഞു.