കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി

news image
Jun 20, 2024, 10:13 am GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻപിൽ ധർണ സമരം സംഘടിപ്പിച്ചു. മുൻപ് 200ൽ അധികം രോഗികളെ മെഡിസിൻ വിഭാഗത്തിൽ പരിശോധിച്ചിരുന്നു. എന്നാൽ നിലവിൽ ഇത് 30 രോഗികൾ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് വലിയ ദുരിതമാണ് ഇത് നൽകുന്നത്.

മൂന്നര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പ്രസവ സ്ത്രീ രോഗ ചികിത്സാ സംവിധാനമായ ലക്ഷ്യയിൽ അടിസ്ഥാനപരമായി ആവശ്യമുള്ള യാതൊരു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടില്ല. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെയും നവജാതശിശു വിദഗ്ധന്റെയും അനസ്‌തറ്റിസ്റിൻ്റെയും സേവനവും ഐസിയു, നിയോ നെറ്റോളജി ഐസിയു സംവിധാനങ്ങളും പ്രവർത്തനക്ഷമമായാൽ മാത്രമേ ലക്ഷ്യം കാണുകയുള്ളൂ. ഇതിനാവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

 

മോർച്ചറിയിൽ ഫ്രീസർ സംവിധാനം ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്, ഫാർമസി സേവനം മുഴുവൻ സമയവും ലഭ്യമാകാത്തതിനാൽ രോഗികൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങിക്കേണ്ടിവരും, ബ്ലഡ് ബാങ്ക് സംവിധാനം ഇല്ലാത്തതിനാൽ രോഗികൾ വലിയ ദുരിതം അനുഭവിക്കുന്നു, പോർട്ടബിൾ എക്സറേ സംവിധാനം ഉപയോഗപ്പെടുത്താത്തത് അസ്ഥികൾക്ക് ക്ഷതം സംഭവിച്ചത് ഉൾപ്പെടെ ഉള്ള ദുരിതവുമായി എത്തുന്ന വരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്, പൊതുജനത്തിൽ നിന്ന് പിരിവെടുത്ത് നാല് ഷിഫ്റ്റ് ആയി പ്രവർത്തി നിർവഹിക്കുവാൻ തീരുമാനിച്ച ഡയാലിസിസ് യൂണിറ്റ് ഇപ്പോഴും രണ്ട് ഷിഫ്റ്റിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

 

ഇതിനായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാധാരണക്കാരായ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത ഒന്നേമുക്കാൽ കോടി രൂപ മുൻ എംഎൽഎയുടെയും മുൻ നഗരസഭാ ചെയർമാന്റെയും പേരിലുള്ള അക്കൗണ്ടിലാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. വർഷങ്ങളോളം സ്ഥലം മാറ്റമില്ലാതെ തുടരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നു എന്ന ആക്ഷേപം കോൺഗ്രസ് പങ്കുവെച്ചു. മൂന്നുമാസത്തിലധികമായി ചർമ്മരോഗ വിദഗ്ധ ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ്ന ടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ധർണ്ണയിൽ ആവശ്യമുയർന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന ആശുപത്രികളിൽ സ്റ്റേറ്റ് റിവ്യൂ മിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൊയിലാണ്ടി ഹോസ്പിറ്റലിന് ഒഴിവാക്കി നിർത്തിയ നടപടി അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉന്നയിക്കപ്പെട്ടു.

 

ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്തിൻറെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ധർണ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗങ്ങളായ രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ, അഡ്വക്കേറ്റ് കെ വിജയൻ, വി ടി സുരേന്ദ്രൻ, വി വി സുധാകരൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, പ്രമോദ് വി പി, സുമതി കെ എം, ശ്രീജ റാണി, ജിഷ, മനോജ് പയറ്റുവളപ്പിൽ, ചെറുവക്കാട്ട് രാമൻ, തൻഹീർ കൊല്ലം, സായിസ് എംകെ, ജെറിൽ ബോസ് എന്നിവർ പ്രസംഗിച്ചു. അജയ് ബോസ് സ്വാഗതവും നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe