നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ നിലമ്പൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
ബുധൻ നിശ്ശബ്ദപ്രചാരണം ആയിരിക്കും. വ്യാഴാഴ്ച ആണ് തെരഞ്ഞെടുപ്പ് നടക്കുക. 23ന് ജനവിധി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉൾപ്പെടെയുള്ള എൽഡിഎഫ് നേതൃത്വമാകെ പ്രചാരണത്തിനെത്തിയിരുന്നു. കേരള കോൺഗ്രസ് ജെ നേതാവായ മോഹൻ ജോർജ് ആണ് എൻഡിഎ സ്ഥാനാർഥി. പി വി അൻവർ, എസ്ഡിപിഐയുടെ സാദിഖ് നടുത്തൊടിക എന്നിവരടക്കം പത്തുപേരാണ് മത്സരിക്കുന്നത്.